ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ടവധശിക്ഷ വിധിച്ച് കോടതി. തൂത്തുക്കുടി ജില്ലയിലെ പോക്സോ കോടതിയാണ് സംഭവം നടന്ന് 77 ദിവസങ്ങൾക്ക് ശേഷം വിധി പറഞ്ഞത്.
വിലാത്തികുളത്ത് നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 12-ാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെയാണ് മാർച്ചിൽ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലൈംഗീകാതിക്രമം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തൽ എന്നീ രണ്ട് കുറ്റങ്ങൾക്കും പ്രതി ധർമ മുനീശ്വരൻ കുറ്റക്കാരനാണെന്ന് പോക്സോ പ്രത്യേക കോടതി കണ്ടെത്തി.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം സിസിടിവി കാമറകൾ ഇല്ലായിരുന്നു. 10 പ്രത്യേക അന്വേഷണ സംഘങ്ങൾ മറ്റ് സ്ഥലങ്ങളിലെ 98 സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും 2,574 ഫോൺ നമ്പറുകൾ പരിശോധിക്കുകയും ചെയ്തു.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം ഒരു വിൻഡ് മിൽ കാമറയിൽ പതിഞ്ഞ ബൈക്കിന്റെ ദൃശ്യങ്ങളിൽ നിന്നാണ് വഴിത്തിരിവ് ഉണ്ടായത്. ചിത്രത്തിൽ ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ പതിഞ്ഞിരുന്നു. തുടരന്വേഷണത്തിൽ ബൈക്ക് മോഷ്ടക്കപ്പെട്ടതായി കണ്ടെത്തി.
കുട്ടികൾക്കെതിരായ ലൈംഗീക കുറ്റകൃത്യങ്ങളിൽ വിചാരണ വേഗത്തിലാക്കാനും ശരിയായ വിചാരണയിലൂടെ കർശനമായ ശിക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി ജോസഫ് വിജയ് പോലീസിനോടും അധികാരികളോടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ കോടതി വിധി വന്നത്.